ഐശ്വര്യക്കുട്ടിയ്ക്ക്‌ സ്നേഹപൂര്‍വ്വം അല്‍ഫ!

ആസ്ട്രേലിയയില്‍ നിന്നും ലീവിനെത്തിയ മാതാപിതാക്കളോടൊപ്പം നാല്‌ മാസം മുമ്പ്‌ അല്‍ഫ പീഡിയാട്രിക്‌ റിഹാബിലിറ്റേഷന്‍ സെന്ററിലെത്തുമ്പോള്‍ ഐശ്വര്യക്കുട്ടിയ്ക്ക്‌ മൂന്ന് വയസ്സായിരുന്നു.

കുഞ്ഞ്‌ ഒന്നും സംസാരിക്കില്ല. തന്റേതായ ലോകത്തില്‍ കളിയും ചിരിയുമായി ഒതുങ്ങിക്കഴിയും. അച്ഛന്റെ മടിയില്‍ പ്പോലും ഇരിക്കുകയോ, എടുക്കാന്‍ സമ്മതിക്കുകയോ ഇല്ല.

‘ഓട്ടിസം സ്പെക്‍ട്രം ഡിസോര്‍ഡര്‍ ‘എന്ന രോഗാവസ്ഥയാണ്‌ ഐശ്വര്യക്കുട്ടിയ്ക്ക്‌ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ സെന്ററിലെ ചികിത്സയ്ക്കായി തൊട്ടടുത്തുള്ള ഒരു വാടകവീട്ടില്‍ അമ്മയെയും ഐശ്വര്യയേയും ആക്കി അവളുടെ അച്ഛന്‍ ആസ്ട്രേലിയക്ക്‌ തിരിച്ച്‌ പോയി.

കുറച്ച്‌ നാളുകള്‍ മാത്രമേ നാട്ടില്‍ നില്‍ക്കാനാവുകയുള്ളു എന്നുള്ളത്‌ കൊണ്ട്‌ സംസാരശേഷി വീണ്ടെടുക്കാനായി അല്‍ഫയിലെ സ്പീച്ച്‌ തെറാപ്പിസ്റ്റായ ആന്‍ജിയുടേയും ജെറിന്റേയും കീഴില്‍ തീവ്ര പരിശീലനം ആരംഭിച്ചു.

ഐശ്വര്യക്കുട്ടി സംസാരിക്കാന്‍ സാധ്യത കുറവാണ്‌ എന്ന് സ്പീച്ച്‌ തെറാപ്പിസ്റ്റുകളും മറ്റ്‌ മെഡിക്കല്‍ വിദഗ്ദ്ധരും മനസ്സിലാക്കിയിരുന്നു. അത്‌ കൊണ്ട്‌ തന്നെ വസ്തുക്കളെ ചൂണ്ടിക്കാണിച്ചും തൊട്ട്‌ കാണീച്ചും ഉള്ള ആശയ വിനിമയത്തിലേയ്ക്ക്‌ എത്തിക്കുക എന്നതായിരുന്നു അല്ഫയിലെ ടിമംഗങ്ങളുടെ ലക്ഷ്യം. അതിനായി ആന്‍ജിയും, സ്പെഷ്യല്‍ എജ്യുക്കേറ്ററായ ആഷിക്ക്‌ ടിച്ചറും, ജെറിനും, ഒക്കുപേഷണല്‍ തെറാപ്പിസ്റ്റും അടങ്ങുന്ന അല്‍ഫ ടീമും വളരെയധികം പണിപ്പെട്ടിരുന്നു.
മാസങ്ങള്‍ കടന്ന് പോയിട്ടും കാര്യമായ യാതൊരു പുരോഗതിയും ഉണ്ടായില്ല.

ഒരു ദിവസം രാത്രി ഐശ്വര്യയുടെ അമ്മ, ഷാനിയെ ഫോണില്‍ വിളിച്ച്‌ പരിഭ്രാന്തയായി.
അപ്രതീക്ഷിതമായി കയ്യില്‍ കിട്ടിയ പേപ്പറില്‍ കുട്ടി ഇംഗ്ലീഷ്‌ വാക്കുകള്‍ സ്പെല്ലിംഗ്‌ തെറ്റ്‌ കൂടാതെ എഴുതുന്നു എന്ന് പറഞ്ഞു. അല്‍ഫ ടീമിനും വിസ്മയമായി..
പിറ്റേന്ന് സെന്ററിലെത്തിയ ഐശ്വര്യക്കുട്ടിയെ അവര്‍ വീണ്ടും അസ്സെസ്സ്‌ ചെയ്തു.

വിറയ്ക്കുന്നതെങ്കിലും വ്യക്തമായ അക്ഷരങ്ങളില്‍ ആ മൂന്ന് വയസ്സുകാരി തന്റെ പേരെഴുതി. പേര്‌ മാത്രമല്ല മുഴുവന്‍ വാക്യവും. ഒരു സ്പെല്ലിങ്ങും പിഴച്ചില്ല.

“MY NAME IS AISWARYA”

അച്ഛന്റെ പേര്‌ : NISHANT

അമ്മയുടെ പേര്‌ : GANGA

അടുത്തത്‌ എല്ലാവരേയും ഞെട്ടിച്ചു. വിറയ്ക്കാത്ത മലയാള അക്ഷരങ്ങളും അവളുടെ പെന്‍സിലില്‍ നിന്നുതിര്‍ന്ന് വീണു. അവള്‍ എഴുതി.

“അമ്മ”

പിന്നെ..
“അനിയന്‍ കുട്ടന്‍”

എല്ലാവരും ആഹ്ലാദത്തോടെ കയ്യടിച്ചു..
അവള്‍ പിന്നെയും എഴുതി… പഴങ്ങളുടെ…. കഴിക്കുമ്പോള്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ…കുളിക്കുമ്പോള്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ… ഇരിക്കാനുപയോഗിക്കുന്ന വസ്തുവിന്റെ …ഒക്കെ പേരുകള്‍.. ഒക്കെയും തന്റെ ഓര്‍മ്മയില്‍ നിന്ന്.

5 FRUITS : APPLE, ORANGE, GRAPES, CHICKOO, BANANA
EATING: PLATE, FOOD, SPOON, CUP
BATHING: WATER, TOWEL, SOAP, DRESS, BUCKET, MUG
SITTING : CHAIR

ഒടുവില്‍ ഒരു വാക്യം കൂടി ആ മൂന്ന് വയസ്സുകാരി കുഞ്ഞ്‌ തന്റെ പേപ്പറില്‍ കോറിയിട്ടു. അവളുടെ ബുക്കിന്റെ താളുകളില്‍ പിറന്ന് വീണ വാക്കുകള്‍ ഇങ്ങനെയായിരുന്നു ..
“I AM A GIRL”
“I AM HAPPY NOW”
“I LOVE ANGIE”
ഹൃദയം തൊടുന്ന വാക്കുകള്‍!. ദൈവത്തിന്റെ കയ്യൊപ്പുള്ള വാക്കുകള്‍!

അല്ഫയുടെ സ്പീച്ച്‌ തെറാപ്പിസ്റ്റ്‌ ആന്‍ജിയ്ക്കും, ജെറിനും, ആഷിക്കിനും അല്ഫ ടീമിനും ഇതില്‍പ്പരം ഒരു സര്‍ട്ടിഫിക്കറ്റോ അവാര്‍ഡോ ഇനി കിട്ടാനില്ല..

സംസാരിക്കാന്‍ കഴിയുന്നില്ലെങ്കിലും ആശയപ്രകാശനത്തില്‍ ഐശ്വര്യക്കുട്ടി അവളുടെ സ്വന്തം വഴികള്‍ കണ്ടെത്തിക്കഴിഞ്ഞു. അതും അത്ഭുതകരമായ മിഴിവോടെ. കൂടിയ ഐ.ക്യു ഉള്ള ഒരു തലച്ചോറിന്റെ അഗ്നിപര്‍വ്വതം അവളുടെ ഉള്ളില്‍ പുകയുന്നതായി ഞങ്ങള്‍ക്ക്‌ തോന്നി.
ഓട്ടിസം ബാധിച്ച കുട്ടികളില്‍ ചിലര്‍ തങ്ങളുടെ ഏതെങ്കിലും ഒരു കഴിവില്‍ അതീവ നിപുണത ഉണ്ടാക്കിയെടുക്കുകയും അത്‌ വളരെയധികം കൃത്യതയോടെയും കണിശതയോടെയും പ്രകടിപ്പിക്കുകയും അത്‌ കൊണ്ട്‌ അവര്‍ ലോകത്തിന്റെ നേട്ടങ്ങളുടെ നെറുകയില്‍ എത്തുകയും ചെയ്ത നിരവധി ചരിത്രങ്ങള്‍ നമ്മള്‍ വായിച്ചിട്ടുണ്ട്‌.

ഒരു മനുഷ്യമസ്തിഷ്കം ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ഗ്രഹിക്കുന്നത്‌ ഒന്ന് മുതല്‍ 6 വയസ്സ്‌ വരെയാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്‌.
കൂടിയ ഐക്യു കാണിക്കുന്ന ചൈല്‍ഡ്‌ പ്രോഡിജീസിനെക്കുറിച്ച്‌ വളരെയടുത്ത്‌ രസകരമായ പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. അവര്‍ക്കെല്ലാവര്‍ക്കും പൊതുവായി ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ആ കുട്ടികളില്‍ പലര്‍ക്കും അഭൂതപൂര്‍വ്വമായ വര്‍ക്കിംഗ്‌ മെമ്മറി ഉണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങളെ കൂടുതല്‍ നേരം ശേഖരിച്ച്‌ വെക്കുക മാത്രമല്ല. അവയെ ക്രോഡീകരിക്കുവാനും, മനനം ചെയ്യുവാനും, ആവശ്യാനുസരണം പ്രൊസസ്സ്‌ ചെയ്ത്‌ അവതരിപ്പിക്കുവാനും കഴിവുണ്ടായിരുന്നു.

ലോകത്തെ അമ്പരപ്പിച്ച പ്രതിഭാശാലി എന്ന നിലയില്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീനെ നമുക്കെല്ലാവര്‍ക്കുമറിയാം. ലോകത്തെ അത്ഭുതപ്പെടുത്തിയ അദ്ദേഹത്തിന്റെ കണ്ടു പിടുത്തങ്ങളും തിയറികളും ഇന്നും ശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തുന്നു . പക്ഷേ അധികമാര്‍ക്കും അറിയാത്ത ഒരു വശം കൂടെ അദ്ദേഹത്തിന്റെ ജീവിതത്തിനുണ്ട്‌. അദ്ദേഹത്തിന്റെ ചെറുപ്പത്തില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ധാരാളമായി കാണിച്ചിരുന്നു ഐന്‍സ്റ്റീന്‌ തന്റെ നാലാം വയസ്സ്‌ വരെ സംസാരിക്കാന്‍ കഴിയുകയില്ലായിരുന്നു. അത്‌ പോലെ ഏഴാം വയസ്സ്‌ വരെ വായിക്കാനും കഴിയില്ലായിരുന്നു. ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടിയാണെന്നാണ്‌ ഐന്‍സ്റ്റീന്റെ മാതാപിതാക്കളും അദ്ധ്യാപകരും കുട്ടിയെക്കുറിച്ച്‌ കരുതിയിരുന്നത്‌. വളരെ വിചിത്രമായ പെരുമാറ്റ രീതികള്‍ (ബിഹേവിയറല്‍ ഇഷ്യൂസ്‌) ഉണ്ടായിരുന്നത്‌ കൊണ്ടും, അന്തര്‍മുഖനും, മന്ദ ഗതിക്കാരനും ആയിരുന്നു ഐന്‍സ്റ്റീന്‍ ചെറുപ്പത്തില്‍. വായിക്കുവാനുള്ള ബുദ്ധിമുട്ട്‌, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, ആശയ വിനിമയത്തിനുള്ള കഴിവില്ലായ്മ തുടങ്ങിയ പല പഠനവൈകല്യങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു.. അക്ഷമനും വേഗത്തില്‍ ഈര്‍ഷ്യപ്പെടുന്നവനും ആയിരുന്നത്‌ കൊണ്ട്‌ സ്കൂളില്‍ നിന്നും പറഞ്ഞു വിട്ടു. മറ്റ്‌ പല സ്കൂളുകളേയും മാതാപിതാക്കള്‍ സമീപിച്ചെങ്കിലും എല്ലായിടത്തും അഡ്മിഷന്‍ നിഷേധിക്കപ്പെട്ടു. “ഈ കുട്ടി ഒരിക്കലും ശരിയാകാന്‍ പോകുന്നില്ല” എന്ന് വരെ ഒരധ്യാപകന്‍ തീര്‍ത്തു പറഞ്ഞു.
എന്നാല്‍ ഐന്‍സ്റ്റീന്‍ പില്‍ക്കാലത്ത്‌ ആരായി മാറി എന്ന് കാലം തെളിയിച്ചു…

ചെറുപ്പത്തില്‍ ഐന്‍സ്റ്റീനെപ്പോലെ ഓട്ടിസം ബിഹേവിയര്‍ ലക്ഷണങ്ങള്‍ കാണിച്ച കുട്ടിയായിരുന്നു വിശ്വ പ്രസിദ്ധ ശാസ്ത്രകാരനായ സര്‍ ഐസക്‌ ന്യൂട്ടണും.
വിശ്വപ്രസിദ്ധ സംഗീതജ്ഞന്‍ മൊസാര്‍ട്ട്‌, വിശ്വ ചിത്രകാരന്‍ മൈക്കല്‍ ആഞ്ജലോ, പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്‌ ചാള്‍സ്‌ ഡാര്‍വിന്‍, തോമസ്‌ ജെഫേഴ്‌സണ്‍ തുടങ്ങിയവരെല്ലാം ചെറുപ്പത്തില്‍ ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ ലക്ഷണങ്ങള്‍ കാണിച്ച കുട്ടികളായിരുന്നു.

ചരിത്രത്തിലെ വലിയ പല കണ്ടുപിടുത്തങ്ങളും നടത്തിയ തോമസ്‌ ആല്‍വാ എഡിസണ്‍ ആദ്യ കാലഘട്ടത്തില്‍ ഓട്ടിസമല്ലെങ്കിലും പഠനവൈകല്യം ഉള്ളത്‌ കൊണ്ട്‌ സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട്‌ വീട്ടിലിരുത്തി അമ്മ പഠിപ്പിച്ച കുട്ടിയായിരുന്നു. “ഒന്നിനും കഴിവില്ലാത്ത മണ്ടന്‍!” എന്ന് അദ്ധ്യാപകര്‍ ആക്ഷേപിച്ച ആ കുട്ടിയുടെ കണ്ട്‌ പിടുത്തങ്ങളുടെ ചരിത്രം ശാസ്ത്രലോക ചരിത്രത്തിന്റെ തങ്കലിപികളില്‍ നിന്ന് നമുക്ക്‌ വായിക്കാം.

യാതൊരുവിധ കുഴപ്പങ്ങളും ഇല്ലാത്ത ആരോഗ്യമുള്ള കുഞ്ഞായി ജനിച്ച ഹെലന്‍ കെല്ലര്‍ 19 മാസം പ്രായമുള്ളപ്പോള്‍ ബാധിച്ച മസ്തിഷ രോഗത്തില്‍ അന്ധയും ബധിരയുമായി മാറി. മറ്റുള്ളവരുമായി യാതൊരു ആശയ വിനിമയവും നടത്താന്‍ കഴിയാതെ കൊച്ച്‌ ഹെലന്‍ ഇരുളിന്റേയും നിശബ്ദതയുടേയും ലോകത്തേയ്ക്ക്‌ തള്ളപ്പെട്ടുവെങ്കിലും കൊച്ച്‌ ഹെലന്‍ ജീവിതത്തെ ഒരു വെല്ലു വിളിയായെടുത്തു. മാതാപിതാക്കളോട്‌ സംസാരിക്കാന്‍ അവളുടേതായ ഒരു കൂട്ടം ആംഗ്യ ഭാഷകള്‍ അവള്‍ വികസിപ്പിച്ചെടുത്തു. പില്‍ക്കാലത്ത്‌ ലോക പ്രശസ്തി ആര്‍ജ്ജിച്ച പ്രഭാഷകയും ഗ്രന്ഥകാരിയുമായി ഹെലന്‍ മാറിയ ചരിത്രവും വിസ്മയാവഹമാണ്‌.

ലീവ്‌ തീര്‍ന്നപ്പോളെത്തിയ അച്ഛനാണ്‌ ഐശ്വര്യ ഒരു അത്ഭുതമായത്‌.

ഇത്‌ വരെ ഒരിക്കലും അടുത്ത്‌ മടിയില്‍പ്പോലും വന്നിരിക്കാത്ത കുട്ടി അച്ഛനെ കണ്ട്‌ ഓടി അടുത്തെത്തി. അച്ചന്റെ ദേഹത്തേയ്ക്ക്‌ പറ്റിപ്പിടിച്ച്‌ കയറി. സന്തോഷം സഹിക്കാന്‍ വയ്യാതെ ആ അച്ഛന്‍ കുട്ടിയേയും തലയില്‍ വെച്ച്‌ കുമ്മഞ്ചേരിയിലെ ഇടവഴികളിലൂടെ വൈകുന്നേരം വരെ കറങ്ങി നടന്നത്‌ ഞങ്ങള്‍ നേരിട്ട്‌ കണ്ടു.

ജീവിതം അങ്ങനെയാണ്‌ അത്‌ ചിലപ്പോള്‍ സിനിമയേക്കാളും നാടകത്തേക്കാളും നാടകീയമാകും!

രണ്ടു ദിവസത്തിനകം മാതാപിതാക്കളോടൊപ്പം ഐശ്വര്യക്കുട്ടിയ്ക്കും ആസ്ട്രേലിയയിലേയ്ക്ക്‌ തിരിച്ച്‌ പോകേണ്ടി വന്നു.

ഐശ്വര്യയുടെ Treatment Summary റിപ്പോര്‍ട്ടില്‍ ഞങ്ങള്‍ ഇങ്ങനെ എഴുതിച്ചേര്‍ത്തു.

The kid has exhibited exceptional skills in writing and demonstrated high functionality in IQ. So in case if she is not able to achieve speech, Training in writing & Alternative Augmentative Communication Tools can be used to improve her communication skills.

ഇനിയും കണ്ട്‌ മുട്ടാമെന്ന ശുഭ പ്രതീക്ഷയില്‍ അല്‍ഫ കുടുംബം ഒന്നാകെ അവള്‍ക്ക്‌ എല്ലാ നന്മകളും ഒരുപാട്‌ സ്നേഹവായ്പുകളും നേര്‍ന്നു..
ഇനി അഥവാ അവള്‍ അല്‍ഫയിലേയ്ക്ക്‌ തിരിച്ചെത്തിയില്ലെങ്കിലും..

കാലമിനിയുമുരുളും വിഷു വരും
വര്‍ഷം വരും തിരുവോണം വരും
പിന്നൊയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നുമെന്തെന്നുമാര്‍ക്കറിയാം?
അത്‌ പോലെ നമ്മുടെ ഐശ്വര്യക്കുട്ടിയും നാളെ ആരാകും എന്താകും എന്നാര്‍ക്കറിയാം..

നമുക്കിപ്പൊഴീ ആര്‍ദ്രയെ
ശാന്തരായ് സൌമ്യരായെതിരേല്‍ക്കാം!
വരിക സഖീ, അരികത്ത് ചേര്‍ന്ന് നില്‍ക്കൂ,
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായ് നില്‍ക്കാം
~സഫലമീ യാത്ര

ആ കുഞ്ഞിന്‌ എല്ലാ നന്മകളും ഉയര്‍ച്ചകളും നേര്‍ന്ന് കൊണ്ട്‌ …
അല്‍ഫ പീഡിയാട്രിക്‌ റിഹാബിലിറ്റേഷന്‍ ടീം.